Tuesday 7 February 2012

അപരിചിത

വേവലാതികള്‍ തീര്‍ത്ത് വീട്ടിലേക്കുള്ള വഴിയേ നടക്കുമ്പോഴാണ് സന്ധ്യയുടെ ഇത്തിരിവെട്ടത്തില്‍ അവളെ കണ്ടത്. കാണാതെ പോകാന്‍ ഇരുട്ട് പറഞ്ഞു എന്നിട്ടും കണ്ണുകള്‍ ഉടക്കി അവിടെ നിന്നു.  പരസ്പരം ഒരുനോട്ടമെറിഞ്ഞു. നിയാണോ എന്നു ചോദിച്ചു. ചേദിക്കും മുന്‍പേ അവള്‍ പുഞ്ചിരിയില്‍ പൊതിഞ്ഞൊരു ഉത്തരമിട്ടു. എന്താ ഇവിടെ...ഈ വിജനവഴിയില്‍ ചോദിക്കാന്‍ തോന്നി പക്ഷേ ചോദ്യങ്ങളും ഉത്തരങ്ങളും കണ്ണുകള്‍ വിട്ട് കണ്ണുകളില്‍ തന്നെ അവസാനിച്ചു. രാത്രി കനത്തു തുടങ്ങി ഞാന്‍ യാത്ര ചോദിച്ചു നടന്നു.  നടന്നപ്പോള്‍ മൂഴുവന്‍ ചിന്തകളില്‍ അവളായിരുന്നു. ഇത്രയും അടുത്ത് ഇത്രനാളും ഉണ്ടായിരുന്നിട്ടും കണ്ടില്ലല്ളോ.കണ്ണുകളില്‍ പൊടിവിതറി ആ നിശബ്ദ സാന്നിധ്യം നന്നുപോകുന്നത് നോക്കി നിന്നു. പിന്നെയും അടുത്തൊരു രാത്രിയില്‍ ആ കണ്ണുകള്‍ വഴിയരികില്‍ കണ്ടു. ചിരിവിടര്‍ന്ന കവിളുകള്‍ എന്നില്‍ ചെറിയ അടുപ്പം സമ്മാനിച്ചു. കാര്യമായി ഒന്നും മിണ്ടിയില്ല. വാക്കുകള്‍ക്ക് ഇത്തരം അവസരങ്ങളില്‍ പ്രസക്തിയില്ലല്ളോ. ചില രാത്രികളില്‍ നടന്നു നീങ്ങുമ്പോള്‍  മാവില നിഴലില്‍ ആ കണ്ണുകളെ തിരഞ്ഞു. കുറേ ദിവസത്തേക്ക് കണ്ടില്ല. പിന്നെ നിനച്ചിരിക്കാതെ വീണ്ടും  മുന്നില്‍ വന്നുചാടി  തോളില്‍ കൂറ്റന്‍ ഒരുബാഗും കൈയ്യില്‍ താഴേക്ക് അലക്ഷ്യമായി പറന്നു കളിക്കുന്ന ഹെഡ് സെറ്റുള്ള മൊബൈല്‍ ഫോണും. വീട്ടിലേക്കാ ഒരത്യാവശ്യം, നാളെ മടങ്ങും. ഇത്രയും പറഞ്ഞ് നടന്നകന്നു. പോകുന്ന വഴി  ഒന്നുകൂശട തിരിഞ്ഞു നോക്കി ഞാനും നടന്നു. ഇത്ര വിജനമാവുമോ ജീവിത വഴിയെന്ന് തോന്നി.
കുറച്ചുദിവസം കളിഞ്ഞപ്പോള്‍ ഫേസ് ബുക്കിലുടെ വര്‍ത്തമാനം പുതുക്കി. അപരിചിതമായ പരിചയങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പിറന്നു. വാക്കുകള്‍  കൂടി വന്നു. വാചകങ്ങള്‍ രാത്രി വെളുപ്പിച്ചു. പരിചയങ്ങളുടെ വഴികള്‍ തുറന്നു. വേദനകള്‍ പരസ്പരം പെയ്യാന്‍ കൊതിച്ചു. കണ്ണുകള്‍ നിറയാതെ കരച്ചില്‍ നീരാവിയായി പോകാന്‍ തുടങ്ങി. വൈകുന്നേരങ്ങള്‍ക്കുവേണ്ടി പകലുകള്‍ ശാപത്തോടെ ഓടി മറഞ്ഞു. കടല്‍കരയിലെ കാറ്റുനും ഉപ്പുനിറമുള്ള തണുപ്പിനും റോഡിലെ മഞ്ഞ നിറമുള്ള ഇരുട്ടിനും പരിചയം പുതുക്കി തുടങ്ങി. വീട്ടിലേക്കുള്ള ചുരം കയറുമ്പോള്‍ ഏകാന്തതയായിരുന്നു പപ്പോഴും കൂട്ടുവന്നിരുന്നത്്. ഇക്കുറി മലകയറുമ്പോള്‍ കൂട്ടുകെട്ടിന്‍െറ ഒരു തണുപ്പുണ്ടായിരുന്നു ഒപ്പം. മഞ്ഞു മലയുടെ ഉയരപ്പടവിലേക്ക് കറുത്ത വണ്ടിനെപ്പോലെ സ്വപ്നങ്ങള്‍ പറന്നു കയറി. കിനാവുകള്‍ എത്രവേഗമാണ് നമ്മുടെ ഉള്ളില്‍ ചിലന്തിവലകെട്ടുന്നത്.